എം.എൽ.എ യുടെ ഇടപെടൽ ഫലം കണ്ടു: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ, റോഡ് നവീകരണത്തിന് തുടക്കം

മുക്കം: അപാകതകൾ മൂലം ഏറെ പരാതികൾക്കിടയാക്കിയ കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ അപാകതകൾ പരിഹരിക്കുന്ന പ്രവ്യത്തിക്ക് തുടക്കം. സി.കെ കാസിം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരമാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ പ്രവൃത്തിയാരംഭിച്ചത്.
കിലോമീറ്ററിന് 4 കോടിയിലധികം രൂപ മുടക്കി പ്രവൃത്തി പൂർത്തീകരിച്ച സംസ്ഥാന പാതയിലെ അപാകതകൾക്കെതിരെ പ്രവൃത്തി തുടങ്ങിയ അന്ന് മുതൽ പരാതികളും ഉയർന്ന് തുടങ്ങിയിരുന്നു. കഴിഞ്ഞ ജൂണിൽ ജില്ല കലക്ടറുടെ ചേമ്പറിൽ എം.എൽ.എ യുടെ സാന്നിധ്യത്തിൽ നടന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും കെ എസ് ടി പി ജീവനക്കാരുടേയും കരാർ കമ്പനി പ്രതിനിധികളുടേയും യോഗത്തിൽ പ്രവൃത്തി ജൂൺ 30 നകം തീർക്കാൻ നിർദേശം നൽകിയിരുന്നു.
എന്നാൽ ശക്തമായ മഴയെ തുടർന്ന് പ്രവൃത്തി തുടങ്ങാൻ സാധിച്ചിരുന്നില്ല. 3 ദിവസമായി ശക്തമായ വെയിൽ ലഭിച്ച് തുടങ്ങിയതോടെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. റോഡിലെ എല്ലാ മേജർ, മൈനർ പ്രവൃത്തികളും ഓവുചാൽ സംബന്ധമായ പ്രവൃത്തികളുമടക്കം പൂർത്തീകരിക്കും.
കത്താത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാനും മാഴ്ഞ്ഞു പോയ മാർക്കിംഗുകൾ പുനസ്ഥാപിക്കാനും ഇളകിയതും നശിച്ചതുമായ ദിശാബോർഡുകൾ യഥാസ്ഥാനത്ത് പുനസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി ഓടവൃത്തിയാക്കൽ, റോഡരികിലെ കാടുകളും പുല്ലുകളും യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റൽ എന്നീ പ്രവൃത്തികളും നടക്കും. പകുതി വീതിയിൽ ചില സ്ഥലങ്ങളിൽ നടത്തിയ ബിസി ടാറിംഗ് പരിശോധിച്ച് അപകടകരമാണങ്കിൽ മുഴുവൻ വീതിയിൽ ചെയ്യണം. റോഡിലെ പ്രവൃത്തികൾ ഇരുചക്രവാഹനങ്ങൾക്ക് അപകടകരമല്ലന്ന് ഉറപ്പ് നൽകണം. മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശപ്രകാരമുള്ള ഹാൻ്റ് റെയിൽ, കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.



